എസ്.കെ.എസ്.എസ്.ഫ് ട്രന്റ്: ‘സ്മാര്‍ട്ട് വിദ്യാഭ്യാസ പദ്ധതി ‘ നാടിനു സമര്‍പ്പിച്ചു.

മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.ഫ്. വിദ്യാദാസ വിഭാഗം ട്രന്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര വിദ്യാഭ്യാസ പദ്ധതി സ്മാര്‍ട്ട് (SMART, Student’s Mobilization for Academic Reach and Tarbiya) പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. പലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രമായിനടക്കുന്ന ഈ പദ്ധതിയുടെ ബാച്ച് ഓപണിംഗ് ജാര്‍ഖണ്ഡ് കമ്മീഷണര്‍ സിദ്ധീഖ് ഐ എ എസ് നിര്‍വ്വഹിച്ചു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ്, അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും സാമൂഹിക ധാര്മ്മിക അവബോധമുള്ള വിദ്യാര്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പഞ്ചവത്സര പരിശീലനപദ്ധതിയാണ് സ്മാര്‍ട്ട്. റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ട്രന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ നടക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള അഞ്ച് വര്‍ഷത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സമസ്ത ട്രഷറര്‍ സി. കെ.എം. സ്വാദിഖ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.ഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പദ്ധതി പരിചയപ്പെടുത്തി. ഡോ. ടി.എ. മജീദ് കൊടക്കാട്, ഹബീബ് ഫൈസി കോട്ടേപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഫീഖ് അഹമ്മദ് കരിക്കല്ലത്താണി, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ശംസാദ് സലീം പുവ്വത്താണി, കാലി കാലികറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പര്‍ സലാഹുദ്ധീന്‍, അഡ്വ. സിദ്ധീഖ് സംസാരിച്ചു.

സാമൂഹിക ഇടം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനാവശ്യം ; അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്.
മണ്ണാര്‍ക്കാട്: മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വയം തിരിച്ചറിയാനും തന്നെതന്നെ കണ്ടെത്താനും അതിലൂടെ സമൂഹത്തിലെ ഇടം കൃത്യമായി ഉപയോഗപ്പെടുത്താനും കഴിയുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് രാജ്യത്തിനാവശ്യമെന്ന് ജാര്‍ഖണ്ഡ് കമ്മീഷണര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. ട്രന്റിന്റെ പഞ്ചവത്സര പദ്ധതി സ്മാര്‍ട്ടിന്റെ ബാച്ച് ഓപ്പണിംഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.കെ.എസ്.എസ്.ഫ് ന്റെ വിദ്യാഭ്യാസ, സാമൂഹിക, റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണെന്നും സ്മാര്‍ട്ട് മാതൃകാപരമായ പദ്ധതിയാണെന്നും അദ്ധേഹം പറഞ്ഞു.