NEET പരീക്ഷ നടത്തിപ്പ്: തുടര്‍ച്ചയായി മൗലികമായ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം ക്യാമ്പസ് വിങ്

കോഴിക്കോട്: CBSE NEET പരീക്ഷ നടത്തിപ്പ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മൗലികമായ അവകാശങ്ങള്‍ക്കു മേലുള്ള ഗുരുതരമായ കടന്നു കയറ്റമായി മാറുന്നതായി SKSSF ക്യാംപസ് വിങ്.
കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിനു പകരം വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേരളത്തിലെ പരീക്ഷ ഉത്തരവാദിത്തമുള്ള അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡ്രസ്സ് കോഡില്‍ കോടതി വരുത്തിയ തിരുത്തലുകള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും ക്യാംപസ് വിങ് അഭിപ്രായപ്പെട്ടു.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ബഹുസ്വര സമൂഹത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതും നഗ്‌നതാ പ്രദര്‍ശനത്തിലൂടെ മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ എന്ന ഇആടഋ നിലപാട് അങ്ങേയറ്റം ഖേദകരവും സ്ത്രീ വിദ്യാഭ്യാസത്തെ പുറകോട്ടു നയിക്കുന്നതുമാണ്.
ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഇപ്പോഴും നാം പിന്തുടരുന്നു. നാളെ പരീക്ഷയെഴുതാന്‍ വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന സാമൂഹികാവസ്ഥയിലേക്കാണ് CBSE വിദ്യാര്‍ത്ഥികളെ കൊണ്ടെത്തിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ മൗലികവും മാനുഷികവും വിശ്വാസപരവുമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന രാഷ്ട്രീയയ സാമൂഹിക നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. CBSE ഡ്രസ് കോഡ് പുനഃപ്പരിശോധിക്കാന്‍ തയാറാവുകയും സാംസ്‌ക്കാരിക കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ മനുഷ്യാവകാശവനിതാ കമ്മീഷനുകള്‍ക്ക് പരാതി നല്‍കുമെന്നും ക്യാമ്പസ് വിങ് അറിയിച്ചു.
കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ഇസ്ഹാഖ് ഖിളര്‍, റിയാസ് വെളിമുക്ക്,, മുഹമ്മദ്ഷാഫി , മാജിദ്, ഫാരിസ് തൃശ്ശൂര്‍,ജംഷീദ് കുറ്റിപ്പുറം, ജാസീം മാവൂര്‍,അന്‍സിഫ്, ബദറുദ്ധീന്‍ മംഗലാപുരം, ഷെബിന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റഈസ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അനീസ് നന്ദിയും പറഞ്ഞു .