അറബിക് സര്‍വകലാശാല: ജാഗ്രതാ കണ്‍വെന്‍ഷന്‍ 27ന് കോഴിക്കോട്ട്

കോഴിക്കോട്: അറബിക് സര്‍വകലാശാല കേരളീയ സമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ പൊതു വിദ്യഭ്യാസ മേഖലയില്‍ തന്നെ അറബി ഭാഷക്ക് പ്രമുഖ സ്ഥാനമാണുള്ളത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ ഭാഗമായി മാറിയിട്ടുള്ള പ്രവാസികളുടെ വലിയൊരു വിഭാഗം ഗള്‍ഫ് മേഖലയിലുള്ളവരാണ്. നേരത്തെ പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കാനുദ്ധേശിക്കുന്നതുമായി അറബിക് സര്‍വകലാശാല നേടിയെടുക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് കേരളീയ സമൂഹം ഒന്നിക്കേണ്ട സമയമാണിത്.ഈ വസ്തുതകള്‍ മറച്ച് വെച്ച് നിര്‍ദ്ദിഷ്ഠ അറബിക് സര്‍വകലാശാലയെ വര്‍ഗീയ നിറം ചാര്‍ത്തി ഇല്ലായ്മ ചെയ്യാനുള്ള നീക്കം തികഞ്ഞ അസഹിഷണുത മാത്രമാണ്. അറബിക് സര്‍വകലാശാലയുടെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അതിനെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുന്നതിനായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അറബിക് സര്‍വകലാശാലാ ജാഗ്രതാ സമിതി രൂപീകരിക്കും. പ്രമുഖ വിദ്യഭ്യാസ വിചക്ഷണരെയും വിവിധ സംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ച് 27ന് വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് ജാഗ്രതാ കണ്‍വെന്‍ഷന്‍ കോഴിക്കോട്ട് നടക്കും. യോഗത്തില്‍ സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദു റഹീം ചുഴലി, നവാസ് പാനൂര്‍, അയ്യൂബ് കൂളിമാട്, മമ്മുട്ടി മാസ്റ്റര്‍ തരുവണ, റഫീഖ് അഹമ്മദ്, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, ഹബീബ് ഫൈസി കോട്ടോപാടം, പ്രൊഫ. അബ്ദു റഹീം കൊടശ്ശേരി, കെ എന്‍ എസ് മൗലവി, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ശുഹൈബ് നിസാമി നീലഗിരി, കെ കെ എം ഇബ്രാഹീം ഫൈസി പഴുന്നാന, പി എ പരീത് കുഞ്ഞ്, ആശിഖ് കുഴിപ്പുറം, ആര്‍ വി അബ്ദുല്‍ സലീം, പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, ആരിഫ് ഫൈസി കൊടഗ് എന്നിവര്‍ പങ്കെടുത്തു. ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും,സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.